Posted By christymariya Posted On

‘മുടി മുറിപ്പിച്ചത് നീതുവിനെക്കാൾ‍ സൗന്ദര്യം ഉണ്ടെന്നു പറഞ്ഞ്’; വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ഒന്നാം പ്രതി

ഷാർജയിൽ ഭർതൃപീഡനത്തെത്തുടർന്ന് ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണു വിപഞ്ചിക(32) ജീവനൊടുക്കിയതെന്നും കാട്ടി അമ്മ കേരളപുരം ചന്ദനത്തോപ്പ് രജിത ഭവനിൽ ഷൈലജ നൽകിയ പരാതിയിലാണു കേസ്. ഭർത്താവ് കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേർത്താണ് എഫ്ഐആർ തയാറാക്കിയിരിക്കുന്നത്. 3 പേരും ഇപ്പോൾ ഷാർജയിലാണ്.

ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും വിപഞ്ചികയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയിലുണ്ട്.

നീതുവിനെക്കാൾ‍ സൗന്ദര്യം ഉണ്ടെന്നു പറഞ്ഞു മുഖം വികൃതമാക്കുന്നതിനായി മുടി മുറിപ്പിച്ചു. വിവാഹമോചനത്തിനു നിർബന്ധിക്കുകയും ഉപദ്രവിക്കുകയും വക്കീൽ നോട്ടിസ് അയയ്ക്കുകയും ചെയ്തു.

വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ ഷാർജയിലെത്തി. മൃതദേഹങ്ങൾ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി ഇന്ന് അപേക്ഷ നൽകും. 17 നു നാട്ടിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ബന്ധുക്കൾ പറഞ്ഞു. ‌കഴിഞ്ഞ 9നാണു വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നിതീഷിന്റെ പീഡനത്തെ തുടർന്നാണു ജീവനൊടുക്കുന്നതെന്നു കാണിച്ചു വിപഞ്ചിക സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.

എന്നാൽ മണിക്കൂറുകൾക്കു ശേഷം ഇതു നീക്കം ചെയ്യപ്പെട്ടു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, യുഎഇ ഇന്ത്യൻ കോൺസുലേറ്റ്, ഡിജിപി തുടങ്ങിയവർക്കു ബന്ധുക്കൾ പരാതി നൽകി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EvxvzY3altYB4XZDZIvJjA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *