റമദാൻ മാസത്തിൽ യുഎഇയിലെ വിവിധ പള്ളികളിൽ നടക്കുന്ന സൗജന്യ നോമ്പുതുറകളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി പ്രവാസികളിലെത്തിക്കാൻ മലയാളികളുടെ ഡിജിറ്റൽ കൂട്ടായ്മകൾ സജീവമാകുന്നു. സാധാരണ തൊഴിലാളികൾക്കും ജോലി അന്വേഷിച്ച് എത്തിയ സന്ദർശകർക്കും വലിയ ആശ്വാസമായിരിക്കുകയാണ് ഈ സംവിധാനങ്ങൾ. കോഴിക്കോട്ടെ ഫസീഹ്, അഖിൽ, ആകാശ് എന്നിവരടങ്ങുന്ന ഒരു കൂട്ടം സുഹൃത്തുക്കൾ നാല് വർഷം മുൻപ് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി ആരംഭിച്ച ഈ സംരംഭം ഇന്ന് യുഎഇയിലെ പ്രവാസികൾക്കിടയിൽ ശ്രദ്ധേയമായ ഇടപെടലായി മാറിയിട്ടുണ്ട്. ഏത് പള്ളിയിൽ ബിരിയാണി ലഭിക്കും, എവിടെ തിരക്ക് കുറവാണ്, എവിടെ അത്താഴത്തിനുള്ള പൊതികൾ ലഭിക്കും തുടങ്ങിയ വിവരങ്ങൾ ലൊക്കേഷൻ മാപ്പുകളും ശബ്ദരേഖകളും സഹിതം വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുന്നു. മതഭേദമന്യേ ഏവർക്കും ഈ വിവരങ്ങൾ ഉപയോഗപ്പെടുത്താം. നിലവിൽ മൂന്ന് ഗ്രൂപ്പുകളിലായി നൂറുകണക്കിന് അംഗങ്ങളാണ് ഈ കൂട്ടായ്മയിൽ ഉള്ളത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്ക് പുറമെ iftarinuae.com എന്ന വെബ്‌സൈറ്റും പ്രവാസികൾക്ക് സഹായകരമാകുന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഇഫ്താർ ടെന്റുകളും പള്ളികളും സംബന്ധിച്ച വിവരങ്ങൾ ഇവിടെ ലഭ്യമാണ്. ഉപയോക്താക്കൾക്ക് തന്നെ പുതിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്നതിനാൽ സൈറ്റിലെ വിവരങ്ങൾ സമയബന്ധിതമായി പുതുക്കപ്പെടുന്നുവെന്നതാണ് പ്രത്യേകത.
പള്ളികളിലും ടെന്റുകളിലും സാധാരണയായി വിതരണം ചെയ്യുന്ന വിഭവങ്ങളിൽ പ്രധാനമായും ചിക്കൻ ബിരിയാണി അല്ലെങ്കിൽ അറബിക് ശൈലിയിലുള്ള മജ്ബൂസ് ഉൾപ്പെടുന്നു. ഇതിന് പുറമെ ഈന്തപ്പഴം, വെള്ളം, ലബൻ, പഴവർഗങ്ങൾ, സമോസ, ജ്യൂസുകൾ എന്നിവയും വിതരണം ചെയ്യുന്നു. ചില ഇടങ്ങളിൽ അറബികളുടെ പരമ്പരാഗത വിഭവമായ ‘ഹരീസ്’ (ഗോതമ്പും ഇറച്ചിയും ചേർത്ത് കുറുക്കിയത്) ഒരുക്കാറുണ്ട്.
അസർ നമസ്കാരത്തിന് ശേഷം തന്നെ സന്നദ്ധ പ്രവർത്തകർ ഭക്ഷണപ്പൊതികളുടെ തയ്യാറെടുപ്പ് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കാൻ പലയിടങ്ങളിലും ‘ടേക്ക് എവേ’ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഭാഗ്യം പരീക്ഷിച്ചു, ഒടുവിൽ തേടിയെത്തി; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിളങ്ങി പ്രവാസി മലയാളി
അബുദാബി: ആറ് വർഷം മുൻപ് കേരളത്തിൽ നിന്ന് അബുദാബിയിലെത്തിയ മലയാളി എഞ്ചിനീയർ നിബിൻ മാത്യുവിനെ (36) തേടി ബിഗ് ടിക്കറ്റിന്റെ വലിയ ഭാഗ്യമെത്തി. സുഹൃത്തുക്കൾ വഴി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞ് വെറും അഞ്ച് മാസം മുൻപ് മാത്രം നറുക്കെടുപ്പിൽ പങ്കെടുത്തു തുടങ്ങിയ നിബിൻ, ഒരു ഗ്രൂപ്പിന്റെ ഭാഗമായാണ് 50,000 ദിര്‍ഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) സമ്മാനം സ്വന്തമാക്കിയത്. തനിക്ക് ലഭിച്ച ഈ വലിയ സമ്മാനം വിശ്വസിക്കാനായില്ലെന്നും ഈ തുക നാട്ടിലെ കുടുംബത്തെ സഹായിക്കാൻ ഉപയോഗിക്കുമെന്നും നിബിൻ പറഞ്ഞു. വരും മാസങ്ങളിലും തന്റെ ഭാഗ്യം പരീക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഈ യുവാവ്.
ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി വമ്പിച്ച സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മാർച്ച് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലെ ഒന്നാം സമ്മാനം 15 ദശലക്ഷം ദിര്‍ഹമാണ്. കൂടാതെ അഞ്ച് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമാശ്വാസ സമ്മാനങ്ങളും ലഭിക്കും. ഫെബ്രുവരിയിൽ ആഴ്ചതോറും നടക്കുന്ന ഇ-നറുക്കെടുപ്പിലൂടെ 50,000 ദിർഹം വീതം നാല് വിജയികൾക്ക് നൽകുന്നുണ്ട്. ഫെബ്രുവരി 16-നും 22-നും ഇടയിൽ ടിക്കറ്റെടുത്തവർക്കുള്ള നറുക്കെടുപ്പ് ഫെബ്രുവരി 23-ന് നടക്കും. കൂടാതെ, ഫെബ്രുവരി 1 മുതൽ 24 വരെ രണ്ട് ടിക്കറ്റുകൾ ഒന്നിച്ച് വാങ്ങുന്നവർക്ക് പ്രത്യേക മത്സരത്തിൽ പങ്കെടുക്കാനും 50,000 മുതൽ 1.5 ലക്ഷം ദിർഹം വരെ ഉറപ്പായ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം
റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply