സോഷ്യൽ മീഡിയയിലെ ഇത്തരം പോസ്റ്റുകൾ ശ്രദ്ധിക്കുക; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി യുഎഇയിലെ സ്‌കൂളുകൾ

യുഎഇയിലെ വിവിധ സ്‌കൂളുകൾ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് കർശന മുന്നറിയിപ്പ് നൽകി. സ്‌കൂൾ ലോഗോകൾ, യൂണിഫോമുകൾ, ജീവനക്കാരുടെ തിരിച്ചറിയൽ വിവരങ്ങൾ, സ്‌കൂൾ സമൂഹത്തെ അപമാനിക്കുന്ന പരാമർശങ്ങൾ എന്നിവ ഉൾപ്പെടുന്ന അനുചിത ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
‘ഗുരുതരമായ ആശങ്കാജനകമായ സാഹചര്യം’ എന്ന വിലയിരുത്തലോടെ രക്ഷിതാക്കൾക്ക് സർക്കുലർ അയച്ച അധികൃതർ, കുടുംബങ്ങളുടെ ഉടൻ ശ്രദ്ധയും സഹകരണവും ആവശ്യമാണ് എന്ന് വ്യക്തമാക്കി. പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ മിഡിൽ സ്‌കൂൾ വിദ്യാർത്ഥികൾ പോസ്റ്റുകൾ, റീലുകൾ, സ്റ്റോറിയുകൾ, സ്വകാര്യ സന്ദേശങ്ങൾ എന്നിവ പങ്കുവെച്ചതായി സർക്കുലറിൽ സൂചിപ്പിക്കുന്നു.

സ്‌കൂളിന്റെ പേര്, ലോഗോ, സ്റ്റാഫ് ഐഡന്റിറ്റി എന്നിവ ഉൾപ്പെടുന്ന ഉള്ളടക്കങ്ങൾ പൂർണ്ണമായും അസ്വീകാര്യമാണെന്നും ഇത് നയലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി. കാമ്പസ് നെറ്റ്‌വർക്കുകളിൽ ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും, ചില വിദ്യാർത്ഥികൾ നിയന്ത്രണങ്ങൾ മറികടക്കാൻ VPN-കൾ, വ്യക്തിഗത ഡാറ്റ സിം കാർഡുകൾ, മൊബൈൽ ഫോണുകൾ എന്നിവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സൈബർ സുരക്ഷാ നയത്തിന്റെ മനഃപൂർവ്വ ലംഘനമായി കണക്കാക്കുമെന്ന് സ്‌കൂൾ ഭരണകൂടം അറിയിച്ചു. ഇത്തരത്തിലുള്ള പ്രവൃത്തികൾ സ്‌കൂൾ സമൂഹത്തെ ബാധിക്കുമെന്നും, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജീവനക്കാർക്കും മാനസികമായും സാമൂഹികമായും പ്രതികൂല സ്വാധീനം ഉണ്ടാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നയലംഘനം തെളിഞ്ഞാൽ സ്‌കൂൾ ചട്ടങ്ങൾ പ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

റമസാനിൽ വിലക്കയറ്റത്തിന് ‘ബ്രേക്ക്’! വിപണിയിൽ പിടിമുറുക്കി യുഎഇ; ഓരോ സാധനത്തിനും വിലവിവരപ്പട്ടിക നിർബന്ധം

റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.

ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *