റമസാൻ മാസത്തെ മുന്നോടിയായി വിപണിയിലെ വിലക്കയറ്റം തടയാൻ ശക്തമായ ഇടപെടലുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന പ്രവണതകൾക്കും അനാവശ്യമായ വില വർധനയ്ക്കും കർശന നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. 1,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണമുള്ള എല്ലാ റീട്ടെയിൽ കടകളിലും ഓരോ ഉൽപ്പന്നത്തിന്റെയും ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വില (ഉദാഹരണത്തിന് കിലോയ്ക്ക് എത്ര) വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഉപഭോക്താക്കൾക്ക് വ്യക്തമായ വില താരതമ്യം സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. അബ്ദുല്ല ബിൻ തൗഖ് അൽ മർറി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി അധ്യക്ഷനും, രാജ്യത്തെ ഭക്ഷ്യശേഖരം സുരക്ഷിതമാണെന്നും ദീർഘകാല വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്നും വ്യക്തമാക്കി. വിപണിയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്താൻ അദ്ദേഹം എമിറേറ്റ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി, സ്പിന്നീസ് തുടങ്ങിയ പ്രധാന ഔട്ട്‌ലെറ്റുകൾ സന്ദർശിച്ചു. 2022 ലെ കാബിനറ്റ് പ്രമേയം (നമ്പർ 120) പ്രകാരം, ഉൽപ്പന്നങ്ങളുടെ ആകെ വിലയ്ക്കൊപ്പം യൂണിറ്റ് വിലയും നിർബന്ധമായും പ്രദർശിപ്പിക്കണം. നിയമലംഘനം കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് പരാതി നൽകാം.
ഇതിനോടകം തന്നെ പാചകഎണ്ണ, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, ഗോതമ്പ് തുടങ്ങിയ അടിസ്ഥാന സാധനങ്ങൾക്ക് മുൻകൂർ അനുമതിയില്ലാതെ വില വർധിപ്പിക്കുന്നത് മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. റമസാൻ പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും യാഥാർഥ്യമാണോയെന്ന് ഉറപ്പാക്കാൻ വിപണിയിൽ നേരിട്ടുള്ള നിരീക്ഷണവും തുടരും. വിപണിയിൽ ന്യായമായ മത്സരം ഉറപ്പാക്കുകയും അനാവശ്യ വിലക്കയറ്റം തടയുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. റമസാൻ മാസപ്പിറവി നിരീക്ഷണത്തിനായി ചൊവ്വാഴ്ച കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഈ അടിയന്തര ഇടപെടൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
റമദാൻ; യുഎഇയിലെ ഈ ടോൾ ഗേറ്റ് നിരക്കും സമയക്രമവും പ്രഖ്യാപിച്ചു
റമദാൻ മാസത്തെ മുന്നിൽകണ്ട് അബുദാബി ഡാർബ് ടോൾ സംവിധാനത്തിന്റെയും പൊതുപാർക്കിംഗിന്റെയും പുതുക്കിയ സമയക്രമവും നിരക്കുകളും അധികൃതർ പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ, രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 2 മുതൽ 6 വരെയും തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് ഈടാക്കും. ഓരോ ടോൾ ഗേറ്റും കടക്കുമ്പോൾ 4 ദിർഹം വരെ അടയ്ക്കേണ്ടിവരും. ഞായറാഴ്ചകളിൽ ടോൾ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്.
പൊതുപാർക്കിംഗിനും റമദാനിൽ പ്രത്യേക സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ രണ്ട് ഘട്ടങ്ങളിലായാണ് പണമടച്ചുള്ള പാർക്കിംഗ് പ്രവർത്തിക്കുക — രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും, രാത്രി 9 മുതൽ പുലർച്ചെ 2 വരെയും. സ്റ്റാൻഡേർഡ് പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 2 ദിർഹവും, പ്രീമിയം പാർക്കിംഗിന് മണിക്കൂറിന് 3 ദിർഹവുമാണ് നിരക്ക്. ഞായറാഴ്ചകളിൽ പാർക്കിംഗ് ഫീസ് ഈടാക്കില്ലെന്ന് ബന്ധപ്പെട്ട വകുപ്പ് വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
വിമാനത്തിനുള്ളിൽ ആകാശച്ചുഴിയിൽ ശ്വാസംമുട്ടി മൂന്നു വയസ്സുകാരൻ; രക്ഷകനായി മലയാളി ഡോക്ടർ
ദുബായ്/കൊച്ചി: മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ മരണത്തോട് ഗുസ്തി പിടിച്ച മൂന്ന് വയസ്സുകാരന് രക്ഷകനായി മലയാളി ഡോക്ടർ. ദുബായിലെ അൽ ഫുത്തൈം ഹെൽത്ത് കെയറിലെ സർജനായ ഡോ. സെസിൽ കുന്നപ്പിള്ളിയാണ് കൃത്യസമയത്തെ ഇടപെടലിലൂടെ സ്റ്റീവ് എന്ന കുരുന്നിന്റെ ജീവൻ തിരികെ നൽകിയത്. അമേരിക്കയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന അക്കര കുടുംബത്തിലെ കുട്ടിക്ക് ദുബായ്-കൊച്ചി യാത്രയ്ക്കിടെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്.
അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന ഡോ. സെസിൽ വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള അനൗൺസ്മെന്റ് കേട്ടാണ് ഉണർന്നത്. ഉടൻ തന്നെ കുട്ടിയുടെ അടുത്തേക്ക് എത്തിയ അദ്ദേഹം, ഓക്സിജൻ നില അപകടകരമാംവിധം താഴുന്നത് തിരിച്ചറിഞ്ഞു. ഇതിനിടെ കുട്ടിക്ക് അപസ്മാര ലക്ഷണങ്ങൾ കണ്ടെങ്കിലും, വിമാനത്തിലെ ജീവനക്കാർ നൽകിയ അപസ്മാരത്തിനുള്ള മരുന്ന് നൽകേണ്ടെന്ന് ഡോക്ടർ ഉറച്ച തീരുമാനമെടുത്തു. ആ മരുന്ന് നൽകിയാൽ കുട്ടിയുടെ ശ്വാസോച്ഛ്വാസം പൂർണ്ണമായും നിലച്ചുപോകാൻ സാധ്യതയുണ്ടെന്ന ഡോക്ടറുടെ നിരീക്ഷണമാണ് ഇവിടെ നിർണ്ണായകമായത്.
കൊച്ചി വരെ യാത്ര തുടരുന്നത് അപകടമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർ വിമാനം അടിയന്തരമായി ഇറക്കാൻ പൈലറ്റിനോട് നിർദ്ദേശിച്ചു. തുടർന്ന് വിമാനം മുംബൈയിൽ ഇറക്കുകയും കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം സ്റ്റീവ് പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. തന്റെ മകനെ തിരികെ കിട്ടിയത് ഡോക്ടറുടെ കൃത്യമായ തീരുമാനങ്ങൾ കൊണ്ടാണെന്ന് പിതാവ് പിന്റോ അക്കര നന്ദിയോടെ സ്മരിച്ചു. എന്നാൽ താൻ തന്റെ കടമ മാത്രമാണ് ചെയ്തതെന്നായിരുന്നു ഡോ. സെസിലിന്റെ വിനയപൂർവ്വമായ പ്രതികരണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply