റമദാൻ 2026: യുഎഇയിൽ സകാത്ത്–ഫിദ്യ നിരക്കുകളിൽ മാറ്റം; പുതുക്കിയ പട്ടിക പ്രഖ്യാപിച്ചു

വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് സകാത്ത് അൽ ഫിത്തർ, ഫിദ്യ, കഫാറ, ഇഫ്താർ ഭക്ഷണ നിരക്കുകൾ യുഎഇ കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് പ്രഖ്യാപിച്ചു. സാമ്പത്തിക മന്ത്രാലയത്തെയും വിനോദസഞ്ചാര മന്ത്രാലയത്തെയും സഹകരിച്ച് വിപണിയിലെ നിലവിലെ വിലനിലവാരം പഠിച്ച ശേഷമാണ് തുകകൾ നിശ്ചയിച്ചതെന്ന് കൗൺസിൽ അറിയിച്ചു.

പ്രഖ്യാപിച്ച പ്രധാന നിരക്കുകൾ

-സകാത്ത് അൽ ഫിത്തർ: ഒരാൾക്ക് 2.5 കിലോഗ്രാം അരി അല്ലെങ്കിൽ അതിന് തുല്യമായ 25 ദിർഹം

-ഫിദ്യ (നോമ്പ് എടുക്കാൻ കഴിയാത്തവർ): ഒരു ദിവസത്തേക്ക് 3.25 കിലോഗ്രാം ബാർലി അല്ലെങ്കിൽ 20 ദിർഹം

-ഇഫ്താർ ഭക്ഷണം: ഒരു നോമ്പുകാരന് കുറഞ്ഞത് 20 ദിർഹം (ഒരു നേരം)

-കഫാറ (മനഃപൂർവ്വം നോമ്പ് ലംഘിച്ചാൽ): 60 ദരിദ്രർക്ക് 20 ദിർഹം വീതം, ആകെ 1,200 ദിർഹം

-സത്യപ്രതിജ്ഞ ലംഘിച്ചാൽ: 10 ദരിദ്രർക്ക് 20 ദിർഹം വീതം, ആകെ 200 ദിർഹം

-ഹജ്ജ്–ഉംറ വേളകളിലെ പിഴകൾ: ആറ് ദരിദ്രർക്കായി ആകെ 120 ദിർഹം

സകാത്ത് നൽകേണ്ട സമയം

പെരുന്നാൾ ദിവസം സുബ്ഹി നമസ്‌കാരത്തിന് ശേഷം സകാത്ത് നൽകുന്നതാണ് ഏറ്റവും ഉചിതമെന്ന് കൗൺസിൽ നിർദ്ദേശിച്ചു. സൗകര്യാർത്ഥം പെരുന്നാളിന് മുമ്പ് നൽകുന്നതിനും അനുമതിയുണ്ടെന്നും അറിയിച്ചു. എന്നാൽ പെരുന്നാൾ ദിവസം സൂര്യൻ അസ്തമിക്കുന്നതുവരെ മാത്രമാണ് സകാത്ത് നൽകാനുള്ള സമയം. അതിന് ശേഷമുള്ളത് സാധാരണ ധർമ്മമായി മാത്രമേ കണക്കാക്കുകയുള്ളൂ.

ധാന്യമായോ പണമായോ നൽകാം

സകാത്ത് അൽ ഫിത്തർ ധാന്യമായോ അതിന് തുല്യമായ പണമായോ നൽകാമെന്ന് കൗൺസിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ പണമായി നൽകുന്നത് പാവപ്പെട്ടവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കൂടുതൽ പ്രായോഗികമാണെന്നും അറിയിച്ചു.

അംഗീകൃത ചാനലുകൾ വഴി മാത്രം

സകാത്തും മറ്റ് ധർമ്മങ്ങളും യുഎഇയിലെ അംഗീകൃത സന്നദ്ധ സംഘടനകൾ വഴി മാത്രമേ നൽകാവൂ എന്നും അധികൃതർ ഓർമ്മിപ്പിച്ചു. സകാത്ത് ഫണ്ട്, എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഉൾപ്പെടെ മറ്റ് അംഗീകൃത ചാരിറ്റി സെന്ററുകൾ മുഖേന സഹായങ്ങൾ കൈമാറാം. എല്ലാ വിശ്വാസികളുടെയും ആരാധനകൾ അല്ലാഹു സ്വീകരിക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ് കൗൺസിൽ വാർത്താക്കുറിപ്പ് അവസാനിപ്പിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

വിസ ഇടപാടുകൾക്ക് ‘ഏജന്റുമാരെ’ വിശ്വസിക്കല്ലേ; യുഎഇയിൽ കർശന മുന്നറിയിപ്പ്

ദുബായിലെ വിസ, റസിഡൻസി, യാത്രാ രേഖകൾ തുടങ്ങിയ സർക്കാർ സേവനങ്ങൾക്കായി ഔദ്യോഗിക ചാനലുകൾ മാത്രം ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. വ്യാജ ഇടനിലക്കാരെയും അനൗദ്യോഗിക വെബ്സൈറ്റുകളെയും ആശ്രയിക്കുന്നത് വഴി വ്യക്തിവിവരങ്ങൾ ചോരാനും സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകാനും സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ.

സർക്കാർ അംഗീകരിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ ഔദ്യോഗിക സേവന കേന്ദ്രങ്ങളിലൂടെയോ മാത്രം അപേക്ഷകൾ സമർപ്പിക്കുന്നത് നടപടിക്രമങ്ങൾ സുതാര്യവും സുരക്ഷിതവുമാക്കാൻ സഹായിക്കും. സുരക്ഷിതമല്ലാത്ത വഴികൾ തേടുന്നത് വഴി അനാവശ്യമായ നിയമക്കുരുക്കുകളിലും തെറ്റിദ്ധാരണകളിലും ചെന്നുചാടാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. സമയബന്ധിതമായി വിശ്വസനീയമായ സേവനം ഉറപ്പാക്കാൻ അംഗീകൃത ഡിജിറ്റൽ ചാനലുകൾ തന്നെയാണ് ഏറ്റവും മികച്ച മാർഗ്ഗം.

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ജിഡിആർഎഫ്എ ഇത്തരമൊരു ബോധവൽക്കരണം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ദുബായിലെ വിസ സംബന്ധമായ എന്ത് സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും 8005111 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് കൃത്യമായ വിവരങ്ങൾ തേടാവുന്നതാണ്. ശരിയായ സർക്കാർ മാർഗ്ഗങ്ങൾ പിന്തുടരുന്നത് വഴി പ്രവാസികൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സുരക്ഷിതമായി സേവനങ്ങൾ ആസ്വദിക്കാനും സാധിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *