പുതിയ ഐഫോൺ കൊണ്ടുവരാമോ? സ്വർണം എത്ര വരെ അനുവദിക്കും? കസ്റ്റംസ് തടസ്സം ഒഴിവാക്കാൻ പ്രവാസികൾ തീർച്ചയായും അറിയേണ്ട 10 നിർണായക കാര്യങ്ങൾ

ഇന്ത്യയിലേക്കു വിദേശത്തു നിന്ന് എത്തുന്ന യാത്രക്കാർക്കുള്ള പുതുക്കിയ കസ്റ്റംസ് ബാഗേജ് നിയമങ്ങൾ കഴിഞ്ഞ രണ്ടിന് നിലവിൽ വന്നു. 2016ൽ പുറത്തിറക്കിയ ബാഗേജ് റൂൾസ് പുതുക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. ഇതനുസരിച്ച് വിദേശത്ത് നിന്നു വരുന്ന ഇന്ത്യൻ യാത്രക്കാർക്ക് നേരത്തെ അനുവദിച്ചിരുന്ന 50,000 രൂപയുടെ ഫ്രീ അലവൻസ് 75,000 രൂപയായി ഉയർത്തി. പുതുക്കിയ ബാഗേജ് നിയമങ്ങൾ വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാർക്കും ബാധകമാണ്. ഇതിൽ ഇന്ത്യൻ താമസക്കാർ, വിനോദസഞ്ചാരികൾ (ഇന്ത്യൻ വംശജരും വിദേശ വംശജരും), സാധുവായ വീസയുള്ള വിദേശികൾ, ശിശുക്കൾ എന്നിവരും ഉൾപ്പെടും.

ആരാണ് വിനോദസഞ്ചാരി, താമസക്കാരൻ?
സാധാരണയായി ഇന്ത്യയിൽ താമസിക്കാത്ത, 12 മാസത്തിനുള്ളിൽ ആറുമാസത്തിൽ കൂടുതൽ കാലയളവില്ലാതെ നിയമാനുസൃതമായ കുടിയേറ്റേതര ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തുന്നവരാണ് ‘വിനോദസഞ്ചാരികൾ’. സാധാരണയായി ഇന്ത്യയിൽ താമസിക്കുകയും പാസ്‌പോർട്ട് ആക്ട് 1967 പ്രകാരം സാധുവായ പാസ്‌പോർട്ട് കൈവശംവയ്ക്കുകയും ചെയ്യുന്നവരെയാണ് ‘താമസക്കാരൻ’ എന്ന നിലയിൽ പരിഗണിക്കുന്നത്.

വ്യക്തിഗത വസ്തുക്കൾക്ക് തീരുവയുണ്ടോ?
യാത്രാസമയത്ത് വ്യക്തിഗത ഉപയോഗത്തിനായി ആവശ്യമായ പുതിയതോ ഉപയോഗിച്ചതോ ആയ സാധനങ്ങൾ ‘വ്യക്തിഗത വസ്തുക്കൾ’ എന്ന പരിധിയിൽ ഉൾപ്പെടും. ദൈനംദിന ഉപയോഗത്തിനും യാത്രയ്ക്കുമായി ഉപയോഗിച്ച വസ്ത്രങ്ങൾ, ടോയ്‌ലറ്ററികൾ, സുവനീറുകൾ തുടങ്ങിയവ ശിശുക്കൾ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും തീരുവ രഹിതമായി അനുവദിച്ചിട്ടുണ്ട്.

ഫ്രീ അലവൻസ് വിശദാംശങ്ങൾ
വിമാനത്തിലോ കപ്പലിലോ ഇന്ത്യയിലെത്തുന്ന ഇന്ത്യൻ വംശജരായ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും (ടൂറിസ്റ്റ് വീസ ഒഴികെ) സാധുവായ വീസയുള്ള വിദേശികൾക്കും 75,000 രൂപവരെ മൂല്യമുള്ള സാധനങ്ങൾ തീരുവ കൂടാതെ കൊണ്ടുവരാം. വിദേശ വിനോദസഞ്ചാരികൾക്ക് ഇത് 25,000 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരാളുടെ ഫ്രീ അലവൻസ് കുടുംബാംഗങ്ങളുമായി കൂട്ടിച്ചേർക്കാൻ അനുവാദമില്ല.

ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും
പുതുക്കിയ ചട്ടങ്ങൾ പ്രകാരം 18 വയസും അതിന് മുകളുമുള്ള യാത്രക്കാർക്ക് (ക്രൂ അംഗങ്ങൾ ഒഴികെ) പുതിയ ലാപ്‌ടോപ്പ് ഉൾപ്പെടെ ഒരു നോട്ട്പാഡ് തീരുവ രഹിതമായി കൊണ്ടുവരാം. ഉപയോഗിക്കുന്ന ഫോണിന് പുറമെ മറ്റ് മൊബൈൽ ഫോണുകൾ കൊണ്ടുവരുമ്പോൾ, മൊത്തം മൂല്യം 75,000 രൂപയ്ക്ക് മീതെയാണെങ്കിൽ അതിന് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടി വരും. പുതിയ ഹൈഎൻഡ് ഫോണുകൾക്ക് സാധാരണയായി തീരുവ ബാധകമാകും.

ആഭരണങ്ങൾക്ക് പ്രത്യേക ഇളവ്
ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ചിരുന്ന ഇന്ത്യൻ വംശജനായ താമസക്കാരനും വിനോദസഞ്ചാരിക്കും താഴെ പറയുന്ന അളവിൽ ആഭരണങ്ങൾ തീരുവ രഹിതമായി കൊണ്ടുവരാം.
– വനിതാ യാത്രക്കാരി: 40 ഗ്രാം വരെ
– പുരുഷ യാത്രക്കാരൻ: 20 ഗ്രാം വരെ
(ഇത് പൊതുവായ ഫ്രീ അലവൻസിന് പുറമേയുള്ള ഇളവാണ്.)

തീരുവ രഹിത ആനുകൂല്യത്തിൽ ഉൾപ്പെടാത്ത വസ്തുക്കൾ
തോക്കുകൾ, 50ൽ കൂടുതൽ വെടിയുണ്ടകൾ, 100ലധികം സിഗരറ്റുകൾ അല്ലെങ്കിൽ 25ലധികം സിഗാറുകൾ അല്ലെങ്കിൽ 125 ഗ്രാമിൽ കൂടുതൽ പുകയില, രണ്ട് ലിറ്ററിൽ കൂടുതൽ ലഹരിപാനീയങ്ങൾ/വൈൻ, ആഭരണങ്ങൾ ഒഴികെയുള്ള സ്വർണം-വെള്ളി, ടെലിവിഷൻ എന്നിവയ്ക്ക് തീരുവ രഹിത ആനുകൂല്യം ബാധകമല്ല. ഇത്തരം വസ്തുക്കൾക്ക് നിയമാനുസൃതമായി ഡ്യൂട്ടി അടയ്ക്കുകയോ മറ്റ് നടപടിക്രമങ്ങൾ പാലിക്കുകയോ വേണം.

സഹായം എവിടെ ലഭിക്കും?
നിരോധിതവും നിയന്ത്രിതവുമായ വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങൾക്കും പരാതികൾക്കും യാത്രക്കാർക്ക് എയർപോർട്ട് അറൈവൽ ഹാളിലുള്ള കസ്റ്റംസ് ഹെൽപ് ഡെസ്കിനെ സമീപിക്കാം. സഹായത്തിനായി 9947777800 എന്ന നമ്പറും അധികൃതർ അറിയിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ മെട്രോയിൽ കരുതിയിരുന്നോ! നിയമം തെറ്റിച്ചാൽ വൻ പിഴ; പരിശോധന കർശനമാക്കി ആർടിഎ

ദുബായ്: ദുബായ് മെട്രോയിലെ യാത്ര കൂടുതൽ സുരക്ഷിതവും അച്ചടക്കമുള്ളതുമാക്കാൻ നിയമലംഘകർക്കെതിരെ കടുത്ത നടപടികളുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കാനാണ് തീരുമാനം. യാത്രാ മര്യാദകൾ പാലിക്കാത്തവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.

മെട്രോ ക്യാബിനുകളിൽ ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്യുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ക്യാബിനുകളിൽ പുരുഷന്മാർ പ്രവേശിക്കുകയോ ഗോൾഡ് ക്ലാസ് ടിക്കറ്റില്ലാതെ ആ ക്യാബിനിൽ ഇരിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ട്രെയിനിലും സ്റ്റേഷനിലും പുകവലിക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവ ഗുരുതരമായ നിയമലംഘനങ്ങളുടെ പരിധിയിൽ വരും.

അടിയന്തര സാഹചര്യങ്ങളിലല്ലാതെ എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നവർക്ക് 2,000 ദിർഹം വരെയാണ് പിഴ ഒടുക്കേണ്ടി വരിക. കുറ്റങ്ങൾ ആവർത്തിക്കുന്ന സാഹചര്യമുണ്ടായാൽ കർശനമായ മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് ലോകോത്തര നിലവാരമുള്ള ദുബായ് മെട്രോയുടെ സൗകര്യങ്ങൾ സംരക്ഷിക്കാനും യാത്രക്കാർക്ക് മികച്ച അനുഭവം ഉറപ്പാക്കാനുമാണ് ഈ നടപടികളെന്ന് ആർടിഎ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ

യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.

നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.

കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *