സീസൺ കഴിഞ്ഞെന്ന് കരുതി അശ്രദ്ധ വേണ്ട; യുഎഇയിൽ ഫ്ലൂ രണ്ടാം ഘട്ടത്തിലേക്ക്! ജാഗ്രതാ നിർദ്ദേശവുമായി ഡോക്ടർമാർ

ദുബായ്: യുഎഇയിൽ ശൈത്യകാലം തുടരുന്നതിനിടെ ഇൻഫ്ലുവൻസ കേസുകൾ വീണ്ടും വർധിക്കുന്നു. സീസണിന്റെ ആദ്യ ഘട്ടം കഴിഞ്ഞെന്ന് കരുതിയിരുന്നവർക്ക് തിരിച്ചടിയായി രോഗം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പനി, ചുമ, കഠിനമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. സാധാരണയായി ഫ്ലൂ സീസൺ രണ്ട് ഘട്ടങ്ങളിലായാണ് കാണപ്പെടാറുള്ളതെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ഡിസംബർ മുതൽ ജനുവരി വരെ ‘ഇൻഫ്ലുവൻസ എ’ വിഭാഗമാണ് പടരുന്നതെങ്കിൽ, ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ‘ഇൻഫ്ലുവൻസ ബി’ വിഭാഗമാണ് കൂടുതൽ സജീവമാകുന്നത്. അതിനാൽ സീസണിന്റെ തുടക്കത്തിൽ രോഗം വരാത്തവർക്കും ഇപ്പോൾ പനി പിടിപെടാൻ സാധ്യതയേറെയാണ്.

തണുത്ത കാലാവസ്ഥ, ആളുകൾ കൂടുതൽ സമയം അടച്ചിട്ട മുറികളിൽ ചെലവഴിക്കുന്നത്, യാത്രകൾക്ക് ശേഷമുള്ള ഒത്തുചേരലുകൾ, വാക്സിനേഷൻ എടുക്കുന്നതിലെ കുറവ് എന്നിവയാണ് നിലവിലെ വ്യാപനത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാക്സിൻ എടുക്കാൻ ഇപ്പോഴും വൈകിയിട്ടില്ലെന്നും ഇത് രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും വന്നാൽ തന്നെ തീവ്രത തടയുകയും ചെയ്യുമെന്നും വിദഗ്ധർ പറയുന്നു. രോഗലക്ഷണങ്ങൾ കണ്ടാൽ ജോലിക്ക് പോകാതെയും കുട്ടികളെ സ്കൂളിൽ അയക്കാതെയും വീട്ടിൽ വിശ്രമിക്കുന്നത് മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നത് തടയാൻ സഹായിക്കും.

പനി കണ്ടാലുടൻ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് കുട്ടികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പോഷകാഹാരം കഴിക്കുന്നതിലൂടെയും കൃത്യമായ ഉറക്കത്തിലൂടെയും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശ്രമിക്കണം. മുൻവർഷങ്ങളെ അപേക്ഷിച്ച് ശക്തമായ മുൻകരുതലുകൾ ആരോഗ്യവിഭാഗം സ്വീകരിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ ജാഗ്രത തുടരണമെന്ന് സൗദി ജർമ്മൻ ഹോസ്പിറ്റലിലെ ഡോ. റീഹാബ് യൂസഫ് അൽ സാദി ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ

യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.

നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.

കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *