ഇന്ത്യൻ ബജറ്റ് 2026: പ്രവാസികൾക്ക് വൻ ആശ്വാസം; നിക്ഷേപം, വസ്തു വിൽപന, പണം അയക്കൽ മേഖലകളിൽ ഇളവുകൾ

ഇന്ത്യയിൽ നിക്ഷേപമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമായി കേന്ദ്ര സർക്കാർ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. നിക്ഷേപങ്ങൾ, വസ്തു വിൽപന, നാട്ടിലേക്കുള്ള പണം അയക്കൽ എന്നിവയെ ബാധിക്കുന്ന വിധത്തിൽ ആറ് പ്രധാന മേഖലകളിലാണ് മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇതിലൂടെ പ്രവാസികളുടെ ഇടപാടുകൾ കൂടുതൽ ലളിതമാകുകയും ചെലവ് കുറയുകയും ചെയ്യും.

യാത്രാ ചെലവും പണം അയക്കലും കുറയും
വിദേശ യാത്രകൾക്കും പഠന ആവശ്യങ്ങൾക്കും മുൻകൂട്ടി അടയ്ക്കേണ്ടിരുന്ന ടാക്‌സ് കളക്ഷൻ അറ്റ് സോഴ്‌സ് (TCS) ഗണ്യമായി കുറച്ചു. വിദേശ ടൂർ പാക്കേജുകൾക്ക് നിലവിലുണ്ടായിരുന്ന 5 ശതമാനവും 20 ശതമാനവും നികുതി നിരക്കുകൾ ഒഴിവാക്കി 2 ശതമാനമായി ഏകീകരിച്ചു. ഇന്ത്യയിൽ നിന്ന് കുട്ടികളുടെ വിദേശ പഠനത്തിനായി പണം അയക്കുമ്പോൾ നൽകേണ്ട നികുതി 5 ശതമാനത്തിൽ നിന്ന് 2 ശതമാനമാക്കി. വിദേശ ചികിത്സാ ആവശ്യങ്ങൾക്കായി പണം അയക്കുന്നതിനും ഇനി 2 ശതമാനം നികുതി നൽകിയാൽ മതിയാകും.

വസ്തു വിൽപന കൂടുതൽ എളുപ്പം
പ്രവാസികളിൽ നിന്ന് വസ്തു വാങ്ങുന്നവർക്ക് TAN (Tax Deduction and Collection Account Number) നിർബന്ധമായിരുന്ന നടപടി ഒഴിവാക്കി. ഇതോടെ നൂലാമാലകൾ കുറയുകയും ഇന്ത്യയിലെ വസ്തുക്കൾ വിൽക്കുന്നത് പ്രവാസികൾക്ക് കൂടുതൽ ലളിതമാകുകയും ചെയ്യും.

പഴയ അക്കൗണ്ടുകൾ ക്രമീകരിക്കാൻ അവസരം
വിദേശത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്ത കാലത്ത് തുറന്ന പഴയ ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവ വെളിപ്പെടുത്താൻ മറന്നവർക്കായി ഒറ്റത്തവണ വെളിപ്പെടുത്തൽ പദ്ധതി അവതരിപ്പിച്ചു. കടുത്ത പിഴയോ നിയമനടപടികളോ ഭയക്കാതെ പഴയ സമ്പാദ്യങ്ങൾ നിയമപരമായി ക്രമീകരിക്കാൻ ഇതുവഴി അവസരം ലഭിക്കും.

ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപ സാധ്യത
ഇതുവരെ ഒരു ഇന്ത്യൻ കമ്പനിയിൽ പ്രവാസികൾക്ക് നേരിട്ട് വാങ്ങാനായിരുന്ന ഓഹരി പരിധി 5 ശതമാനമായിരുന്നു. ഇത് 10 ശതമാനമായി വർധിപ്പിച്ചു. ഇതോടെ ഇന്ത്യൻ ഓഹരി വിപണിയിൽ പ്രവാസികൾക്ക് കൂടുതൽ നിക്ഷേപ സാധ്യതകൾ തുറക്കും.

പ്രവാസി ബിസിനസുകൾക്ക് നികുതിയിളവ്
ഇന്ത്യയിൽ ഇലക്ട്രോണിക്സ് നിർമ്മാണമേഖലയിലോ ക്രൂയിസ് കപ്പൽ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിരിക്കുന്ന പ്രവാസി ബിസിനസുകൾക്ക് മിനിമം ടാക്സ് (Minimum Tax) ഒഴിവാക്കി നൽകി.

യുഎഇ കമ്പനികൾക്കും നേട്ടം
ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകളിൽ ഇലക്ട്രോണിക്സ് ഫാക്ടറികൾക്കായി ഉപകരണങ്ങളും യന്ത്രങ്ങളും നൽകുന്ന യുഎഇ കമ്പനികൾക്ക് 2031 വരെ നികുതിയിളവ് ലഭിക്കും.

ഈ മാറ്റങ്ങൾ പ്രവാസികൾക്ക് ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുകയും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

പ്രവാസികൾക്ക് ആശ്വാസം: കേരളത്തിലേക്കുള്ള വിമാന സർവീസുകൾ കൂട്ടാൻ ഇന്ത്യ-യുഎഇ ധാരണ

യുഎഇയിൽ നിന്നും കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള നിർണായക ചർച്ചകൾ പൂർത്തിയായി. ഹൈദരാബാദിൽ നടന്ന ‘വിങ്സ് ഓഫ് ഇന്ത്യ 2026’ സമ്മേളനത്തിനിടെ കേന്ദ്ര വ്യോമയാന മന്ത്രി കെ. റാംമോഹൻ നായിഡുവും യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമാണ് പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഈ കൂടിക്കാഴ്ച നടത്തിയത്.

നിലവിലുള്ള വിമാന സീറ്റ് ക്വോട്ട കരാർ പൂർണ്ണമായും വിനിയോഗിക്കപ്പെട്ട സാഹചര്യത്തിൽ, യാത്രക്കാരുടെ വർധനവ് കണക്കിലെടുത്ത് കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇത് നിലവിൽ വരുന്നതോടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തും. 2014-ന് ശേഷം കരാർ പുതുക്കാത്തത് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് തടസ്സമായിരുന്നു. പുതിയ കരാർ പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ സീറ്റുകൾ ലഭ്യമാകുകയും വിമാന കമ്പനികൾ തമ്മിലുള്ള മത്സരം കാരണം ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത തെളിയുകയും ചെയ്യും.

കൊച്ചി ആസ്ഥാനമായുള്ള അൽ ഹിന്ദ് എയർ ഉൾപ്പെടെയുള്ള പുതിയ വിമാന കമ്പനികൾ ഈ വർഷം പ്രവർത്തനം തുടങ്ങുന്നതും പ്രവാസികൾക്ക് വലിയ ഗുണകരമാകും. ഉഭയകക്ഷി വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യോമയാന മേഖലയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം

റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.

കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *