വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി യുഎഇയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾ വൻതോതിലുള്ള വിലക്കിഴിവുകൾ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 18 അല്ലെങ്കിൽ 19ന് റമദാൻ ആരംഭിക്കാനിരിക്കെയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള ഈ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചത്.
ലുലു ഹൈപ്പർമാർക്കറ്റ് 5,500-ലധികം ഉൽപ്പന്നങ്ങൾക്ക് 65 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 300 അവശ്യസാധനങ്ങളുടെ വില റമദാൻ മാസം അവസാനിക്കുന്നതുവരെ വർധിപ്പിക്കില്ലെന്നും ലുലു അറിയിച്ചു. 4,000 ഉൽപ്പന്നങ്ങൾക്ക് 60 ശതമാനം വരെ ഇളവുകളും ലഭ്യമാക്കുന്നുണ്ട്. 99 ദിർഹം, 149 ദിർഹം നിരക്കുകളിൽ പ്രത്യേക റമദാൻ കിറ്റുകളും ലുലു അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ 30,000 ഇഫ്താർ മീലുകൾ സൗജന്യമായി വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ നൂണിൽ 70 ശതമാനം വരെ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ‘നൂൺ മിനിറ്റ്സ്’ സേവനത്തിലൂടെ അവശ്യസാധനങ്ങൾ 1 ദിർഹം മുതൽ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ഈന്തപ്പഴങ്ങൾക്ക് 50 ശതമാനം ഇളവും സമോസ ഷീറ്റുകൾക്ക് 60 ശതമാനം ഇളവുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്ന വിഭാഗങ്ങൾക്ക് 25 മുതൽ 40 ശതമാനം വരെ വിലക്കിഴിവുകളും നൽകും.
റമദാൻ മാസത്തെ തിരക്ക് കണക്കിലെടുത്ത് ‘മിഡ്‌നൈറ്റ് ഡിസ്കൗണ്ട്’ (അർധരാത്രി ഇളവുകൾ) പദ്ധതിയും നൂൺ അവതരിപ്പിച്ചിട്ടുണ്ട്. പലചരക്ക് സാധനങ്ങൾ, പാനീയങ്ങൾ, ഈന്തപ്പഴങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങൾ, ഗൃഹ അലങ്കാര സാമഗ്രികൾ തുടങ്ങി ഭൂരിഭാഗം വിഭാഗങ്ങളിലും ഈ ഇളവുകൾ ലഭ്യമായിരിക്കും. ഫെബ്രുവരി 18 അല്ലെങ്കിൽ 19ന് റമദാൻ മാസത്തിന് തുടക്കമാകാനാണ് സാധ്യത. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചന്ദ്രദർശന പ്രഖ്യാപനം ഫെബ്രുവരി 18 വൈകുന്നേരത്തോടെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ലോക്ക് ചെയ്തില്ല; നിർത്തിയിട്ട കാർ കവർച്ച—സിസിടിവി സഹായത്തോടെ നിമിഷങ്ങൾക്കകം പ്രതി പിടിയിൽ!
ഷാർജയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഷാർജ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. അശ്രദ്ധയായി ലോക്ക് ചെയ്യാതെയും ജനൽ ഗ്ലാസ് പാതി താഴ്ത്തിയ നിലയിലുമാണ് വാഹനം പാർക്ക് ചെയ്തിരുന്നത്.
കടയിലേക്ക് പോകാനായി വാഹനം പാർക്ക് ചെയ്ത ഉടമ മടങ്ങിയെത്തിയപ്പോൾ, തന്റെ കാർ മറ്റൊരാൾ ഓടിച്ചു പോകുന്നത് കണ്ടതോടെ സ്തബ്ധനായി. ലോക്ക് ചെയ്യാതിരുന്നതും ജനൽ ഗ്ലാസ് തുറന്നിരുന്നതും ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് ഈ അവസരം മുതലെടുത്ത് വാഹനം തട്ടിയെടുക്കുകയായിരുന്നു. വാഹനം പിന്തുടർന്ന് ഉടമ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാൻ സാധിച്ചില്ല.
സംഭവം ഉടൻ തന്നെ ഷാർജ പോലീസിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സമീപത്തെ കടകളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ മുഖം, വാഹന നമ്പർ, പോയ ദിശ എന്നിവ വ്യക്തമായതോടെ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ വിജനമായ പ്രദേശത്ത് പാർക്ക് ചെയ്ത നിലയിൽ വാഹനം കണ്ടെത്തി. പ്രദേശം വളഞ്ഞ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വാഹനം ഉടമയ്ക്ക് സുരക്ഷിതമായി തിരികെ കൈമാറി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹന ഉടമകൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വാഹനം പാർക്ക് ചെയ്യുമ്പോൾ നിർബന്ധമായും ലോക്ക് ചെയ്യുകയും ജനൽ ഗ്ലാസുകൾ പൂർണമായി അടച്ചുവെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം
റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.
കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply