ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുമായുള്ള വിനിമയത്തിൽ പ്രവാസി ഇന്ത്യക്കാർക്ക് കൂടുതൽ നേട്ടം. മൊബൈൽ ആപ്പുകൾ വഴിയുള്ള പണമിടപാടുകളിൽ ഒരു ദിർഹത്തിന് 25 രൂപ വരെ ലഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വിവിധ എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ പരമാവധി 24.92 രൂപയാണ് നൽകിയത്. സർക്കാർ സ്ഥാപനങ്ങളും പ്രമുഖ സ്വകാര്യ കമ്പനികളും ഇതിനകം ശമ്പളം വിതരണം ചെയ്തതിനാൽ നിരക്കിലെ ഉയർച്ച പലർക്കും നേട്ടമായി. അടുത്ത രണ്ട് ദിവസത്തിനകം ശമ്പളം ലഭിക്കാനുള്ളവരും അനുകൂല വിനിമയ നിരക്ക് പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. ചിലർ സാലറി അഡ്വാൻസ് എടുത്തും സുഹൃത്തുക്കളിൽ നിന്ന് വായ്പ വാങ്ങിയും നാട്ടിലേക്കു പണം അയച്ചതായി റിപ്പോർട്ടുണ്ട്.
നാട്ടിലേക്ക് പണമയയ്ക്കാൻ ഇതു അനുകൂല സമയമാണെങ്കിലും, ഉയർന്ന പലിശയുള്ള വായ്പകളോ ക്രെഡിറ്റ് കാർഡുകളിൽ നിന്നുള്ള പിൻവലിക്കലുകളോ വഴി പണമയയ്ക്കുന്നത് ഒഴിവാക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. ആഗോള വിപണിയിൽ ഡോളർ ശക്തിപ്രാപിക്കുന്നതും ക്രൂഡ് ഓയിൽ വിലയിലെ വർധനയും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണങ്ങൾ. യുഎസ് ഫെഡറൽ റിസർവ് ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന നയതീരുമാനങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിപണിയിൽ സ്വീകരിക്കുന്ന ഇടപെടലുകളും ആശ്രയിച്ചായിരിക്കും രൂപയുടെ അടുത്ത ഘട്ടം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള മെട്രോ ഫീഡർ ബസിൽ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് പ്രവാസിക്ക് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി പൊലീസ്. നെടുമ്പാശ്ശേരി എയർപോർട്ടിലെ പൊലീസ് ലെയ്സൺ ഓഫീസറും എസ്ഐയുമായ സാബു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പിന്തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിലൂടെ ബാഗ് വീണ്ടെടുത്തത്. ഫോർട്ട് കൊച്ചിയിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്.
നവംബർ 17 തിങ്കളാഴ്ച രാവിലെ പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം മാത്യുവും കുടുംബവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ആലുവയിലേക്ക് പോകുന്നതിനായി മെട്രോ ഫീഡർ ബസിൽ കയറിയപ്പോഴാണ് സംഭവം. യാത്രയ്ക്കിടെ എബ്രഹാമിന്റെ വിലപ്പെട്ട രേഖകൾ ഉൾപ്പെട്ട ബാഗ് ബസിൽ വെച്ച് നഷ്ടപ്പെട്ടു. ആലുവയിൽ എത്തിച്ചേർന്നതോടെയാണ് ബാഗ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്.
വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് ഫീഡർ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സഹയാത്രികനായ ഒരാൾ ബാഗ് കൈക്കലാക്കി ആലുവയിൽ ഇറങ്ങിപ്പോകുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ, ഇയാൾ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതും വിമാനത്താവളത്തിൽ നിന്നുതന്നെയാണ് ബസിൽ കയറിയതെന്നും കണ്ടെത്തി.
ഇയാൾ വിമാനത്താവളത്തിലെത്തിയ വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയെങ്കിലും യാത്രക്കാരനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ, ഇയാളെ വാഹനത്തിൽ കയറ്റിയ ലൊക്കേഷൻ അന്വേഷണത്തിൽ നിർണായകമായി. ഈ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി. തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ ഇയാൾ ഫോർട്ട് കൊച്ചിയിലുണ്ടെന്ന സൂചന ലഭിച്ചു. ഇയാളുടെ സുഹൃത്തുക്കളെ കണ്ടെത്തി അവരുടെ സഹായത്തോടെ പ്രതിയെ ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. നഷ്ടപ്പെട്ടതിന് 12 മണിക്കൂറിനുള്ളിൽ തന്നെ, വൈകിട്ട് 7 മണിയോടെ ബാഗ് ഉടമയ്ക്ക് തിരികെ ലഭിച്ചു. സമയബന്ധിതവും ഉത്തരവാദിത്തപരവുമായ അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്ഐ സാബു വർഗീസിനെ കൊച്ചി മെട്രോയ്ക്ക് വേണ്ടി ലോക്നാഥ് ബെഹ്റയും കേരള പൊലീസിന് വേണ്ടി ആലുവ റൂറൽ എസ്പി എം. ഹേമലതയും പ്രശസ്തിപത്രം നൽകി അഭിനന്ദിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം
റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.
കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply