അടുത്ത ബന്ധുക്കളുടെ വാട്സാപ് കോൾ വന്നാലും സൂക്ഷിക്കണം, ഡീപ്ഫേക്ക് തട്ടിപ്പ് ഇങ്ങനെ, എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം

ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം തട്ടിപ്പുകളുടെ രീതികളും മാറുകയാണ്. നിർമിത ബുദ്ധി (Artificial Intelligence – AI) ഉപയോഗിച്ച് വ്യാജ വിഡിയോകൾ നിർമ്മിച്ച് ആളുകളെ കബളിപ്പിച്ച് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്ന ഡീപ്ഫേക്ക് വിഡിയോ തട്ടിപ്പുകൾ ഇപ്പോൾ വലിയ ഭീഷണിയായി മാറിയിരിക്കുന്നു.  ഏറ്റവും അടുത്ത ബന്ധങ്ങളെ പോലും ചൂഷണം ചെയ്തുകൊണ്ട് ദശലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവെക്കുന്നത്.”ഡീപ് ലേണിങ്,” “ഫേക്ക്” എന്നീ വാക്കുകൾ ചേർന്നാണ് “ഡീപ്ഫേക്ക്” എന്ന പദം രൂപംകൊണ്ടത്. ഒരാളുടെ മുഖവും ശബ്ദവും കൃത്യമായി അനുകരിച്ച് വ്യാജ വിഡിയോകൾ നിർമ്മിക്കാൻ സഹായിക്കുന്ന അതിനൂതന സാങ്കേതികവിദ്യയാണിത്. യഥാർത്ഥ വ്യക്തിയുടെ ധാരാളം ചിത്രങ്ങളും വിഡിയോകളും മെഷീൻ ലേണിങ് അൽഗോരിതങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്ത ശേഷം, ആ വ്യക്തി സംസാരിക്കുന്നതായോ പ്രവർത്തിക്കുന്നതായോ വ്യാജ വിഡിയോകൾ സൃഷ്ടിക്കുന്നു.

തട്ടിപ്പുകാർ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഉയർന്ന ഉദ്യോഗസ്ഥരുടെയോ രൂപത്തിലും ശബ്ദത്തിലും വ്യാജ വിഡിയോ കോളുകൾ ചെയ്യുകയോ സന്ദേശങ്ങൾ അയക്കുകയോ ചെയ്യുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യം, അപകടം, നിയമക്കുരുക്ക് എന്നിങ്ങനെയുള്ള വ്യാജ കാരണങ്ങൾ പറഞ്ഞ് പണം തട്ടുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

വിശ്വാസം മുതലെടുക്കുന്ന തട്ടിപ്പ്

ഒരു വിഡിയോ കോളിൽ നമ്മുടെ പ്രിയപ്പെട്ടവരുടെ മുഖം കാണുകയും ശബ്ദം കേൾക്കുകയും ചെയ്യുമ്പോൾ അത് വ്യാജമാണെന്ന് തിരിച്ചറിയാൻ പലപ്പോഴും സാധിക്കില്ല. ഈ വിശ്വാസത്തെ മുതലെടുത്ത്, വൈകാരികമായി സ്വാധീനം ചെലുത്തി പണം കൈക്കലാക്കുന്നു.

ദശലക്ഷങ്ങൾ കവരുന്ന ഡീപ്ഫേക്ക് ആക്രമണങ്ങൾ

ചെറിയ തുകകൾ തട്ടുന്നതിൽ ഒതുങ്ങാതെ, ഡീപ്ഫേക്ക് തട്ടിപ്പുകാർ കോർപ്പറേറ്റ് സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നുണ്ട്. സിഇഒമാരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും വ്യാജ വിഡിയോകൾ നിർമ്മിച്ച്, വലിയ തുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളിലൂടെ ദശലക്ഷക്കണക്കിന് രൂപയാണ് സ്ഥാപനങ്ങൾക്ക് നഷ്ടമായിട്ടുള്ളത്. വ്യക്തിഹത്യ, വ്യാജ വാർത്താ പ്രചരണം, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ഡീപ്ഫേക്ക് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

എങ്ങനെ തിരിച്ചറിയാം, പ്രതിരോധിക്കാം?

∙ഡീപ്ഫേക്ക് വിഡിയോകൾ പൂർണ്ണമായും തിരിച്ചറിയുക പ്രയാസമാണെങ്കിലും, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ കെണിയിൽ വീഴാതെ രക്ഷപ്പെടാം:

∙വിഡിയോയിലെ അസ്വാഭാവികതകൾ (മുഖഭാവങ്ങളിലെ പൊരുത്തക്കേടുകൾ, കണ്ണ് ചിമ്മുന്നതിലെ വ്യത്യാസം, ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മിലുള്ള പൊരുത്തക്കേട്, വിഡിയോയുടെ ഗുണമേന്മക്കുറവ്) ശ്രദ്ധിക്കുക.

∙പണം ആവശ്യപ്പെട്ടുകൊണ്ട് അപ്രതീക്ഷിതമായ വിഡിയോ കോളുകൾ വന്നാൽ സംശയിക്കുക.

∙വിളിക്കുന്ന വ്യക്തിയെ അറിയാമെങ്കിൽ, നിങ്ങൾക്കും അവർക്കും മാത്രം അറിയാവുന്ന സ്വകാര്യ ചോദ്യങ്ങൾ ചോദിച്ച് ഉറപ്പുവരുത്തുക.

∙പണം ആവശ്യപ്പെട്ട് ഒരു വിഡിയോ കോൾ വന്നാൽ, സംഭാഷണം അവസാനിപ്പിച്ച ശേഷം ആ വ്യക്തിയെ അവരുടെ സ്ഥിരം ഫോൺ നമ്പറിൽ വിളിച്ച് സത്യാവസ്ഥ അന്വേഷിക്കുക.

∙സാമൂഹിക മാധ്യമങ്ങളിൽ വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കുക.

∙തട്ടിപ്പുകാർ ധൃതി പിടിച്ച് പണം അയയ്ക്കാൻ പരിശ്രമിക്കും, സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക.

∙ഏതെങ്കിലും തരത്തിലുള്ള സംശയമോ തട്ടിപ്പിനിരയായെന്നോ തോന്നിയാൽ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലോ സൈബർ സെല്ലിലോ പരാതി നൽകുക.

Leave a Comment

Your email address will not be published. Required fields are marked *