
ഇലയും പൂവും ഉൾപ്പെടെ അടിമുടി വിഷം; അരളി ചെടി വളർത്തുന്നതിനും വിൽക്കുന്നതിനും യുഎഇയിൽ നിരോധനം
അരളി ചെടിക്ക് നിരോധനം ഏർപ്പെടുത്തി യുഎഇയുടെ തലസ്ഥാനമായ അബുദാബി. ഇലയിലും പൂവിലും വിത്തിലും വിഷാംശം അടങ്ങിയ അരളി ചെടി (ഒലിയാൻഡർ) വളർത്തുന്നതും വിൽക്കുന്നതും അബുദാബി നിരോധിച്ചു.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൻറെ ഭാഗമായാണ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചത്. വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യ മുന്നിൽ കണ്ടാണ് നിരോധനം ഏർപ്പെടുത്തിയത്. കുട്ടികളും വളർത്തുമൃഗങ്ങളും ഈ ചെടിയുടെ ഭാഗങ്ങൾ കഴിക്കാനുള്ള അപകട സാധ്യതയും അധികൃതർ പരിഗണിച്ചിരുന്നു. അരളിയുടെ ഇലകൾ, തണ്ട്, പൂവ്, വിത്തുകൾ എന്നിവയിൽ വിഷാംശം അടങ്ങിയിട്ടുണ്ട്.
വിഷാംശം അടങ്ങിയ അരളിയുടെ അപകടസാധ്യത മനസ്സിലാക്കിയാണ് അവ നശിപ്പിക്കാൻ ഉത്തരവിട്ടതെന്ന് റെഗുലേറ്ററി ആൻഡ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മൗസ സുഹൈൽ അൽ മുഹൈലി പറഞ്ഞു. അരളി ശരീരത്തിലെത്തിയാൽ ഛർദി, വയറിളക്കം, അസാധാരണ ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെട്ട് മരണം വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. സ്കൂൾ, പാർക്ക്, ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിൽ നിന്ന് ഇവ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികളും ഊർജിതമാക്കി. നിരോധിച്ചിട്ടും ഈ ചെടിയുമായി സമ്പർക്കപ്പെടുന്നവരെക്കുറിച്ച് 800424 നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z
Comments (0)